ചെന്നൈ: ഡിഎംകെ മുതൽ ഡിഎംഡികെവരെ ഒട്ടേറെ പാർട്ടികളിൽ പങ്കാളിയായ തമിഴ്നാട്ടിലെ മുതിർന്ന രാഷ്ട്രീയനേതാവ് പാൻരുതി എസ് രാമചന്ദ്രൻ എൺപത്തിയെട്ടാം വയസിൽ പുതിയ പാർട്ടി രൂപീകരിച്ചു.
എംജിആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമെന്ന പേരാണു പാർട്ടിക്ക്. പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും അതേസമയം സമാന ആശയമുള്ള പാർട്ടികളുമായി സഖ്യത്തിനു തടസമില്ലെന്നും അദ്ദേഹം അറിയിച്ചു.
1967 മുതൽ പാൻരുതി മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണു രാമചന്ദ്രൻ. തുടർന്ന് പലതവണ പാർട്ടിയും മുന്നണിയും മാറി. ആദ്യതവണയും പിന്നീട് 71 ലും ഡിഎംകെ ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്.
87ലും 80ലും 84ലും അണ്ണാ ഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് ജയിച്ചത്. 91 ആയപ്പോൾ പിഎംകെക്കൊപ്പം ചേർന്നു. പതിവുമണ്ഡലം ഉപേക്ഷിച്ച് 2011ൽ ചെന്നൈയിലെ ആലന്തൂരിൽനിന്നു മത്സരിച്ചതാകട്ടെ ഡിഎംഡികെ പ്രതിനിധിയായും.